തൊടുപുഴ: സഹോദരിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതി വിവാഹദല്ലാളായ യുവതി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു.
പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം ഏപ്രിൽ 20-ന് തൃശ്ശൂരിലെ മനുഷ്യാവകാശപ്രവർത്തകവഴിയാണ് പോലീസിന് ലഭിക്കുന്നത്. പെൺകുട്ടിയുെട മൊഴിയെടുത്തു. പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റും റിപ്പോർട്ട് നൽകി.
പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി തന്റെ മൊഴി രേഖപ്പെടുത്തുമ്പോൾ ഒപ്പം വേണമെന്ന പെൺകുട്ടിയുടെ ശാഠ്യവും ഡോക്ടറുടെ റിപ്പോർട്ടിലെ ഉറപ്പില്ലായ്മയും സഹോദരൻ കുറ്റം ചെയ്തിട്ടില്ലെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചിരുന്നെങ്കിലും പെൺകുട്ടി മൊഴിയിൽ ഉറച്ചു നിന്നതിനാൽ പോലീസിന് മറ്റു മാർഗങ്ങൾ സ്വീകരിക്കാനായില്ല.
സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തതതെന്നും പെൺകുട്ടി അഭയകേന്ദ്രത്തിലെ രജിസ്റ്ററിൽ എഴുതിയതോടെ തട്ടിപ്പ് പുറത്താക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ, പോലീസ് ഇടപെട്ട് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻറെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്നായിരുന്നു റിപ്പോർട്ട്.
വെണ്മണി സ്വദേശിനിയായ ശ്രീകല, കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടിൽ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവർ കുട്ടിയുമായി അടുത്തു. അടുപ്പക്കൂടുതൽകൊണ്ട്, ‘കലാമ്മ’യെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്.
പെൺകുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹോദരൻ, വീട്ടിൽ വരുന്നതിൽ നിന്ന് ശ്രീകലയെ വിലക്കി. ഇതേത്തുടർന്നാണ് ശ്രീകല, അടുപ്പം മുതലെടുത്ത് സഹോദരനെതിരേ മൊഴി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
കുട്ടിയെ ദുരുപയോഗം ചെയ്തതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെപേരിൽ കേസെടുത്തിരിക്കുന്നത്