മലപ്പുറം: മുറിവുകളും ആന്തരിക രക്തസ്രാവവുമാണ് ദൃശ്യയുടെ മരണകാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. പ്രതി വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണ. ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു.
ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ കടയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ക്ക് തീ കൊളുത്തി കടയിലേക്ക് പടര്‍ത്തിയ ശേഷം 15 കിലോമീറ്ററോളം നടന്നാണ് വിനീഷ് ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്. വീടിന് സമീപം രാവിലെ വരെ ഒളിച്ചിരുന്നു. ബാലചന്ദ്രനും സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി വീട്ടില്‍ കയറി ദൃശ്യയുടെ മുറിയില്‍ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു. കുളിക്കുകയായിരുന്ന അമ്മ നിലവിളി കേട്ട് വന്നു നോക്കുമ്പോൾ കണ്ടത് ചോരയില്‍ കുളിച്ച് വീഴുന്ന ദൃശ്യയേയും അനിയത്തി ദേവി ശ്രീയേയുമാണ്.
മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ആയിട്ടാണ് വിനീഷ് താമസിച്ചിരുന്നത്. പ്രണയം നിരസിച്ചതിനെ പേരിൽ ശല്യം സഹിക്കവയ്യാതെ ഏപ്രിലില്‍ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വിനീഷ് ഇത്തരം ഒരു ആലോചന നടത്തിയതെന്നാണ് പോലീസിന് പ്രാഥമിക ചോദ്യം ചെയ്യലില്‍ അറിയാന്‍ കഴിഞ്ഞത്.