കീവ്: രണ്ടാം ലോകമഹായുദ്ധത്തിന്റെ ക്രൂരതകളെ അതിജീവിച്ച 96 വയസ്സുകാരൻ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. നാത്‍സികളുടെ കൂട്ടക്കൊലകളെ അതിജീവിച്ച യുക്രെയ്നിലെ 96 വയസ്സുകാരൻ ബോറിസ് റൊമൻഷെങ്കോവാണു കഴിഞ്ഞ ദിവസം റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
‘ഹിറ്റ്ലറെ അതിജീവിച്ചയാൾ, പുട്ടിനാൽ കൊല്ലപ്പെട്ടെന്നു’ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പ്രതികരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാത്‍സികളുടെ നാല് കോൺസൺട്രേഷൻ ക്യാംപിലെ ക്രൂരതകളെ അതിജീവിച്ചു ജീവിതത്തിലേക്കു തിരിച്ചെത്തിയ ആളാണ് ബോറിസ്.
ഹാർകീവിൽ താമസിച്ചിരുന്ന ബോറിസ് റൊമൻഷെങ്കോവിന്റെ വീട് റഷ്യയുടെ ബോംബാക്രമണത്തിൽ കത്തിനശിക്കുകയായിരുന്നു. കത്തിയെരിയുന്ന വീടിന്റെ ദൃശ്യങ്ങൾ പ്രദേശവാസികള്‍ അയച്ചുതന്നപ്പോഴാണു സംഭവം അറിയുന്നതെന്ന് ബോറിസിന്റെ കൊച്ചുമകൾ യൂലിയ റൊമൻഷെങ്കോ പ്രതികരിച്ചു.