കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിന് വിമാനടിക്കറ്റ് കൈക്കൂലിയായി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടിയുണ്ടാകാൻ സാധ്യത. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ കുടുംബം രൂക്ഷമായ പരാതി ഉന്നയിച്ചിരുന്നു. കൊച്ചിയിൽ താമസിക്കുന്ന യുപിക്കാരായ കുടുംബത്തിലെ 17കാരി കഴിഞ്ഞ ഓഗസ്റ്റിൽ ഓൺലൈനിലൂടെ പരിചയപ്പെട്ട യുവാവുമായി ദില്ലിയിലേക്ക് നാടുവിട്ടിരുന്നു. 14 കാരിയായ സഹോദരിക്കൊപ്പമായിരുന്നു യാത്ര.
മക്കളെ കാണാതായതോടെ മാതാപിതാക്കൾ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി. കുട്ടികൾ ദില്ലിയിലുണ്ടെന്ന് അറിഞ്ഞിട്ടും കാര്യമായ അന്വേഷണമുണ്ടായില്ല. തുടർന്ന് മൂന്ന് വിമാനടിക്കറ്റുകൾ എടുത്ത് നൽകിയ ശേഷമാണ് പൊലീസുകാർ ദില്ലിയിലേക്ക് പോയതെന്ന് കുടുംബം ആരോപിക്കുന്നു. ഈ ടിക്കറ്റുകൾ എടുക്കുന്നതിന് സമ്മർദ്ദം ചെലുത്തിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി വരുന്നത്.