ന്യൂഡൽഹി: കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലപ്പെട്ടയാൾക്കോ ആരോപണ വിധേയരായ നിഹാംഗുകൾക്കോ കിസാൻ മോർച്ചയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാണ് യുവാവിന്റെ മൃതദേഹം പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ താൻ തരൻ ജില്ലയിൽ നിന്നുള്ള ലഖ്ബീർ സിങ് ആണ് കൊല്ലപ്പെട്ടത്.
സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപെട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
കർഷക സമരം അക്രമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപണമുയർന്നതിനെത്തുടർന്നാണ് കർഷക പ്രതിനിധികൾ പ്രതികരണവുമായി രംഗത്തെത്തിയത്. മതഗ്രന്ഥത്തെയോ ചിഹ്നങ്ങളേയോ അപമാനിക്കാൻ പാടില്ലെന്നും എന്നാൽ അങ്ങനെ ചെയ്യുന്നവർക്കെതിരെ നിയമം കയ്യിലെടുക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.hh