പത്തനംതിട്ട; കൊറോണ ലോക്ക് ഡൗൺ കാലത്തെ കേരള ജനതയെ ഞെട്ടിച്ച ഒരു കൊലപാതകമാണ് പത്തനംതിട്ടയിലെ കൊടുമണില്‍ നടന്നത്.
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്.
കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ എസ് അഖിലിനെയാണ് കൂട്ടുകാര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുതിയത്. സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന്‍റെ പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഖിലിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് .
എന്നാല്‍, കൊലപതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. സംഭവം പ്രതികള്‍ വ്യക്തമായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതതാണ് എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്.
പ്രതികളും കൊല്ലപ്പെട്ട അഖിലും സ്ഥിരമായി മൊബൈല്‍ ഗെയിം കളിച്ചിരുന്നു. ഇങ്ങനെ കളിക്കുന്നതിനിടെയില്‍ കളിയാക്കിയതും കൊലപാതകത്തിന് പ്രേരണയായി എന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി.
കൊലപാതകം പുറത്തുവരാതിരിക്കാനുള്ള വഴിയും ഇവര്‍ അന്വേഷിച്ചിരുന്നു. തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖില്‍ ബോധമറ്റ് വീണു. പിന്നീട് മരണം ഉറപ്പാക്കിയ ശേഷം മഴു കൊണ്ട് കഴുത്തില്‍ വെട്ടി. ഇങ്ങനെ ചെയ്‌താല്‍ മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമാക്കഥ വിശ്വസിച്ചാണ് ഇപ്രകാരം ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍, വിജനമായ സ്ഥലത്ത് 2 പേര്‍ നില്‍ക്കുന്നത് ദൂരെ നിന്ന നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ ഇയാള്‍ നാട്ടുകാരെ കൂട്ടി സ്ഥലത്ത് എത്തി. ചോദ്യം ചെയ്തപ്പോഴാണ് നടന്ന കാര്യങ്ങള്‍ ഇവര്‍ പറഞ്ഞത്. സ്ഥലത്തെ മണ്ണ് മാറ്റിയാണു മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തു.
അതേസമയം അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ട് എന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങളാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഇവര്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നും കഞ്ചാവും മദ്യവും ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.
അടുത്തിടെ അഖില്‍ പ്രതികളിലൊരാളുടെ വില കൂടിയ ഷൂസ് കടം വാങ്ങിയിരുന്നു. പകരം മൊബൈല്‍ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിന്‍റെ പേരില്‍ പലതവണ വഴക്കുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് വര്‍ഷം മുന്‍പ് വീണാജോര്‍ജ് എം.എല്‍.എയുടെ വീട്ടില്‍ നിന്ന് സി.സി.ടി.വി മോഷ്ടിച്ചതിന് പിടിയിലായിരുന്നു. മോഷണം ക്യാമറയില്‍ പതിഞ്ഞതിനാലാണ് അന്ന് ഇവരെ തിരിച്ചറിഞ്ഞത്.
പിന്നീട് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടതോടെ പഠിച്ചുകൊണ്ടിരുന്ന കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്കൂളില്‍ നിന്ന് പുറത്താക്കി. പിന്നീട് അങ്ങാടിക്കല്‍ സ്കൂളില്‍ ചേര്‍ന്നു. അവിടെ വച്ച് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടതോടെ സ്കൂള്‍ അധികൃതര്‍ പലതവണ താക്കീത് ചെയ്തിരുന്നു
അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് – മിനി ദമ്പതികളുടെ മകനാണ് എസ്.അഖില്‍. ഒന്‍പതാം ക്ലാസ് വരെ അഖിലിന്‍റെ ഒപ്പം പഠിച്ചിരുന്നവരാണു കൊല നടത്തിയത്. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖില്‍. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയ്ക്കാണ് ക്രൂരമായ കൊലപാതകം ഉണ്ടായത്.