മാതാവിനും സഹോദരിക്കുമൊപ്പം സൂരജിനെയും പിതാവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. പാമ്പിനെ കൈവശം വച്ചത് ചോദ്യം ചെയ്യാൻ ഫോറസ്റ്റ് വകുപ്പും കോടതിയെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച തുടർച്ചയായി 5 മണിക്കൂറോളം സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് ഇവരെ വീണ്ടും വിളിച്ചുവരുത്തിയത്. ഇവർ രാവിലെ അഭിഭാഷകനൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയതിനു പിന്നാലെ സൂരജിനെയും സുരേന്ദ്രനെയും ഇവിടേക്ക് കൊണ്ടുവന്നു. ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ.
കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും വീട്ടുകാർക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഗാർഹിക പീഡനവുമാണ് പിതാവ് സുരേന്ദ്രനെതിരായ കുറ്റം. സ്വർണം ഒളിപ്പിച്ചത് രേണുകക്കും സൂര്യക്കും അറിയാമായിരുന്നുവെന്നാണ് സുരേന്ദ്രന്റെ മൊഴി. ഇത് കണ്ടെത്താനായാൽ ഈ കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്‌തേക്കും. സൂരജിനും കുടുംബത്തിനുമെതിരായ ഗാർഹിക പീഡന പരാതിയും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
അതേസമയം വനംവകുപ്പ് സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങും.വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. സുരേന്ദ്രന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.കൊലപാതകത്തിനു ശേഷം ഉത്രയുടെ 38 പവൻ സ്വർണം സൂരജിൻ്റെ വീടിനു പിറകിൽ കുഴിച്ചിട്ടത് നേരത്തെ കണ്ടെത്തിയിരുന്നു.