ലഖ്‌നൗ: ഭാരതത്തിനെ മുഴുവന്‍ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചുകൊണ്ട്, ഏവരുടെയും ഹൃദയം കവര്‍ന്നുകൊണ്ട് അവള്‍ യാത്രയായി. അതിക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി 25 ലക്ഷത്തിന്റെ ധനസഹായം പ്രഖ്യാപിച്ചു. വ്യക്തിക്ക് പകരമാവില്ല ഒന്നും എന്നാലും സര്‍ക്കാരിന്റെ ധനസഹായമായി ഇതിനെ കണക്കാം. ഇന്ന് പെണ്‍കുട്ടിയുടെ കുടുംബവുമായി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായി ഏറെ നേരം ദുഖം പങ്കിടുകയും മരിച്ച കുട്ടിയുടെ പിതാവുമായും സഹോദരനുമായി ഏറെ നേരം സംസാരിക്കുകയും ചെയ്തു.
തന്റെ പൊന്നു മകളുടെ ദാരുണമായ അന്ത്യത്തിന് കാരണക്കാരായവരെ ഒരു കാരണവശാലം രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കണമെന്നും വിതുമ്പിക്കൊണ്ട് ആ പിതാവ് മുഖ്യമന്ത്രി ആദിത്യനാഥിനോട് ആവര്‍ത്തിച്ചു പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. കൂടാതെ സംസ്ഥാനത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഓഫീസ് വെളിപ്പെടുത്തി.
കഴിഞ്ഞ സപ്തംബര്‍ 14 നാണ് ഹത്രാസ് നിന്നുള്ള ഇരുപതുവസയസ്സുകാരി പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ക്രൂരമായ പീഡനത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചു കളയുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പിന്നീട് മരിച്ചു. കുറ്റവാളികളായ നാലുപേരെ പോലീസ് ഗ്രാമത്തില്‍ നിന്നും അറസ്റ്റു ചെയ്തു. എന്നാല്‍ മരണ ദിവസം തന്നെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ധൃതിപ്പെട്ടത് തെളിവുകള്‍ നശിപ്പിക്കാനാണെന്ന് ബന്ധുക്കള്‍ പരാതി പറഞ്ഞു. ബന്ധുക്കളെ വീട്ടില്‍ പൂട്ടിയിട്ടാണ് പെണ്‍കുട്ടിയുടെ സംസ്‌കാരം പോലീസ് നടത്തിയത് എന്നതും വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.
(ചിത്രം: പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് സംസ്‌കരിക്കുന്നു എന്ന രിതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം)