കൊല്ലം: ഉത്ര കൊലപാതക കേസ് അന്വേഷണത്തിൽ അഞ്ചൽ സി.ഐ സി.എൽ സുധീർ വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ട്. റൂറൽ എസ്.പി ഹരിശങ്കർ റിപ്പോർട്ട് റേഞ്ച് ഡി ഐ ജിക്ക് കൈമാറിയത്.
കൊലപാതകത്തെ കുറിച്ച് അഞ്ചൽ സി.ഐ സി.എൽ സുധീർ അന്വേഷണം നടത്തിയില്ലെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു. ചില പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതിൽ സി.ഐയ്ക്ക് വിഴ്ച്ച പറ്റിയെന്ന് ക്രൈംബ്രാഞ്ചും റൂറൽ എസ്.പിയെ ധരിപ്പിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് റൂറൽ എസ്.പി ഹരിശങ്കർ റിപ്പോർട്ട് റേഞ്ച് ഡി ഐ ജിക്ക് കൈമാറിയത്.
കേസ് അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ കാര്യക്ഷമമായി സി.ഐ പ്രവർത്തിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിൽ സി.ഐ കാലതാമസം വരുത്തി. കൊലപാതകമാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലല്ല കേസ് ആദ്യം അന്വേഷിച്ചതെന്നും പരാമർശമുണ്ട്. മൂന്ന് ദിവസം മുമ്പാണ് റിപ്പോർട്ട് ഡി ഐ ജിക്ക് കൈമാറിയത്.
മൃതദേഹത്തോട് അഞ്ചൽ സി.ഐ അനാദരവ് കാട്ടിയെന്ന പരാതിയിലും വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനലൂർ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരുടെ മൊഴി ഡി.വൈ.എസ്.പി നാളെ രേഖപ്പെടുത്തും.