കൊൽക്കത്ത: ബംഗളുരുവിലെ വീട്ടിൽ ഭാര്യയെ കൊന്ന യുവാവ് കൊൽക്കത്തയിലെത്തി ഭാര്യാമാതിവിനേയും കൊലപ്പെടുത്തി ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിൽ ചാർട്ടേഡ‍് അക്കൗണ്ടന്റ് ആയ അമിത് അഗർവാൾ (42) ആണ് ഭാര്യയേയും അമ്മായിയമ്മയേയും കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തത്.
അമിത് അഗർവാളും ഭാര്യ ശിൽപ്പിയും തമ്മിൽ ഏറെ നാളായി പ്രശ്നത്തിലായിരുന്നുവെന്നും വിവാഹമോചനത്തിന്റെ വക്കിലായിരുന്നുവെന്നുമാണ് സൂചന. ഇരുവർക്കും ഒരു മകനും ഉണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, തിങ്കളാഴ്ച്ചയാണ് അഗർവാൾ ശിൽപ്പിയുടെ അച്ഛനും അമ്മയും താമസിക്കുന്ന കൊൽക്കത്തയിലെ വീട്ടിൽ എത്തുന്നത്. ഇവിടെ വെച്ച് ഭാര്യാമാതാവുമായുള്ള തർക്കത്തിനൊടുവിൽ കയ്യിൽ കരുതിയ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. ശേഷം ഇയാൾ സ്വയം നിറയൊഴിച്ച് മരിച്ചു. സംഭവത്തിന് സാക്ഷിയായ ശിൽപ്പിയുടെ പിതാവ് പുറത്തേക്ക് ഓടി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും രണ്ടു പേരും മരിച്ചിരുന്നു. അഗർവാളിന്റെ മൃതദേഹത്തിൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
ഇതിൽ ബാംഗ്ലൂരിൽ വെച്ച് ഭാര്യയെ കൊന്നതായി പറയുന്നുണ്ട്. ഇതിന് ശേഷമാണ് ഇയാൾ കൊൽക്കത്തയിലേക്ക് പുറപ്പെട്ടത്. കൊൽക്കത്ത പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ വൈറ്റ്ഫീൽഡിലെ വീട്ടിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തി.ഏറെ നാളായി അമിത് അഗർവാളും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇവർക്ക് പത്തു വയസ്സുള്ള ഒരു മകനുമുണ്ട്. മകൻ സുരക്ഷിതനായി ഇരിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.