പത്തനംതിട്ട: പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ബാങ്കിലെ ജീവനക്കാരൻ ഒളിവിൽ. കൊല്ലം സ്വദേശി വിജീഷ് വർഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടി മുങ്ങിയത്. 8.13 കോടി രൂപയാണ് വിജീഷ് തട്ടിയെടുത്തത്.
മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. ദീർഘകാലത്തെ സ്ഥിരനിക്ഷേപങ്ങളിൽനിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽനിന്നുമാണ് വിജീഷ് വർഗീസ് പണം തട്ടിയെടുത്തിരുന്നത്.
വിജീഷിന് മാത്രമേ തട്ടിപ്പിൽ പങ്കുള്ളൂ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മാനേജരടക്കം അഞ്ചു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.