കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവ് നിജിൽ ദാസ് ഒളിച്ചു താമസിച്ച വീടിന്റെ ഉടമയുടെ ഭാര്യ പി.എം.രേഷ്മയ്ക്ക് ജാമ്യം. രണ്ടാഴ്ച പിണറായി– ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണു തലശ്ശേരി കോടതി ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയാണു പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെയും വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ രേഷ്മയെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽനിന്ന് ഏതാനും മീറ്റർ മാത്രം അകലെയാണ് നിജിൽദാസ് ഒളിവിൽ കഴിഞ്ഞിരുന്ന വീട്. 2 മാസമായി ഒളിവിലായിരുന്നു.
രേഷ്മ അധ്യാപികയാണ്. രേഷ്മ വഴിയാണു വീട്ടിൽ താമസിക്കാൻ നിജിലിന് അവസരം ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിജിലിന് ആരോ ഭക്ഷണം എത്തിച്ചിരുന്നതായും സംശയമുണ്ട്.