കോഴിക്കോട്: നിരവധി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുകയും കോഴിക്കോട് വ്യാപാരികള്‍ക്കിടയില്‍ ചിരപരിചിതയുമായ വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ബിന്ദു എന്ന യുവതി മുക്കു പണ്ടങ്ങള്‍ പണയം വെച്ച് ദേശസാല്‍കൃത ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു. ചിലരുടെ ഒത്താശയോടെ ചെയ്തുവെന്ന് കരുതപ്പെട്ടുന്ന ഈ തട്ടിപ്പ് കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടാവാമെന്നാണ് കോഴിക്കോട് ടൗണ്‍ പോലീസിന്റെ നിഗമനം. പോലീസ് കേസെടുത്ത് വിശദമായി അന്വേഷണം ആരംഭിച്ചു.
ബിന്ദു അഞ്ചരക്കിലോയിലധികം മുക്കുപണ്ടങ്ങളാണ് ബാങ്കില്‍ പണയത്തിനായി വച്ചിരിക്കുന്നത്. അതേസമയം യുവതിക്ക് ബാങ്കില്‍ നിന്നും ആരുടെയോ സഹായം ലഭിക്കാതെ ഇത്രയധികം വലിയ തുകയ്ക്കുള്ള മുക്കുപണ്ടങ്ങള്‍ പണയം വയ്ക്കാന സാധിക്കില്ലെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ബാങ്ക് ജീവനക്കാരടക്കം നിരവധി പേര്‍ പ്രതികളായേക്കുമെന്നാണ് പോലീസ് പ്രാഥമിക വിവരങ്ങളില്‍ നിന്നും ലഭിച്ചത്.
മുക്കുപണ്ടങ്ങള്‍ പണയം വച്ച ബാങ്കിനോട് ചേര്‍ന്നാണ് ബിന്ദുവിന്റെ വിവിധ വ്യാപാര സ്ഥാപനങ്ങളും നടക്കുന്നത്. ബ്യൂട്ടിപാര്‍ലര്‍, തുണിക്കട, ഹോസ്റ്റല്‍ തുടങ്ങിയവയെല്ലാം ഇവര്‍ നടത്തുന്നുണ്ട്. ഇതിന്റെയല്ലാം വിശ്വാസം കൈപ്പറ്റിയാണ് അവര്‍ വിദഗ്ദമായി പണം തട്ടിപ്പ് ബാങ്ക് ജീവനക്കാരന്റെ സഹായത്തോടെ നടത്തിയത്. ബിന്ദുവിന്റെ സ്വന്തം പേരിലും തന്റെ സ്ഥാപനങ്ങളിലെ ജോലിയ്ക്കു നില്‍ക്കുന്ന തൊഴിലാളികളുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെയൊക്കെയാണ് സ്വര്‍ണ്ണപണയ തട്ടിപ്പ് നടത്തിയതെന്ന് പോലീസിന് രേഖകള്‍ ലഭിച്ചു.
തന്റെ എട്ടോളം വരുന്ന ജീവനക്കാരുടെ അക്കൗണ്ട് വഴിയാണ് 44 തവണകളായി 1,69,000,00 രൂപയോളം കൈപ്പറ്റിയിരിക്കുന്നത്. എന്നാല്‍ സ്വര്‍ണ്ണപ്പണയ രീതിയില്‍ ഇത്രവലിയ തുക കൈപ്പറ്റിയതില്‍ സംശയം തോന്നിയ ഓഡിറ്റ് വിഭാഗത്തിന്റെ വിശദമായ പരിശോധനയിലാണ് കണക്കുകളിലും മറ്റും ചില സാമ്യങ്ങളും അപാകങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്കില്‍ നിന്നും പണയത്തില്‍ മാത്രം പുറത്തുപോയ 1 കോടി 69 ലക്ഷം രൂപയുടെ വിശദമായ രേഖകളില്‍ പരിശോധന നടന്നു. പണയം വയ്ക്കപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും മുക്കുപണ്ടങ്ങളാണെന്ന് തെളിയിക്കപ്പെട്ടത്. തുടര്‍ന്നാണ് വന്‍ സ്വര്‍ണ്ണപ്പണയ തട്ടിപ്പിന്റെ കഥ പുറത്തു വരുന്നത്.
കോഴിക്കോട് നടക്കാവിലെ ഒരു വാടക ഫ്‌ളാറ്റിലാണ് ബിന്ദു ആഡംബര ജീവിതം നയിച്ചിരുന്നത്. എന്നാല്‍ വയനാടില്‍ ചിട്ടി നടത്തി തട്ടപ്പിന് നടത്തിയ കേസില്‍ ബിന്ദുവിന്റെ പേരില്‍ ഇപ്പോഴും കേസ് നിലവിലുണ്ട്.