ന്യൂഡൽഹി: ഡൽഹിയിൽ രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് അവ്നിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ ചിരാഗ് ദില്ലിയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളായ ഗുൽഷൻ കൗശിക്, ഡിംപിൾ കൗശിക് എന്നിവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ സംശയിക്കുന്നതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ബെനിറ്റ് മേരി ജയ്‍കർ മാധ്യമങ്ങളോടു പറഞ്ഞു. പെൺകുഞ്ഞിന്റെ ജനനത്തിൽ ഡിംപിൾ കൗശിക് അസ്വസ്ഥയായിരുന്നു. ഇതിനെ തുടർന്ന് നിരന്തരം ഡിംപിൾ ഭർത്താവുമായി കലഹിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറയുന്നു. ജനുവരിയിലാണ് പെൺകുഞ്ഞിന് ഡിംപിൾ ജൻമം നൽകിയത്. ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു മകനുമുണ്ട്.
കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി അയൽവാസിയാണു തിങ്കളാഴ്ച വെകുന്നേരം 3.15 ഓടെ പൊലീസിൽ വിവരം അറിയിച്ചത്. ഡിംപിൾ മുറിക്കുള്ളിൽ കയറി ഏറെ നേരം കതകടിച്ചിരിക്കുന്നതായി ഭർതൃമാതാവ് അറിയിച്ചതിനെ തുടർന്നാണ് അയൽവാസികൾ വീടിനുള്ളിൽ പ്രവേശിച്ചത്. ഗ്ലാസ് പൊട്ടിച്ച് അകത്തു കടന്നപ്പോൾ മൂത്ത മകനൊപ്പം അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. രണ്ടുമാസം പ്രായമുള്ള കുഞ്ഞിനായുള്ള തിരച്ചിലിനൊടുവിലാണു കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് അവ്നിൽനിന്ന് കണ്ടെടുത്തത്. സംഭവസമയത്ത് ഗുൽഷൻ കൗശിക് സ്ഥലത്തുണ്ടായിരുന്നില്ലെന്നു പൊലീസ് അറിയിച്ചു.