കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. നടൻ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് സംഭാഷണം. പ്രോസിക്യൂഷൻ മൂന്ന് ശബ്ദരേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു സൂചിപ്പിക്കുന്നതാണ് സംഭാഷണം.
കാവ്യയെ കുടുക്കാൻ ശ്രമിച്ച സുഹൃത്തുക്കൾക്ക് തിരിച്ചുകൊടുത്ത പണിയാണെന്നു സൂരജ് ശബ്ദരേഖയിൽ പറയുന്നു. തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യാ മാധവന് പൊലീസ് നോട്ടിസ് അയച്ചു. തിങ്കളാഴ്ച 11ന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.
അതേസമയം, സൈബർ വിദഗ്ധൻ സായ് ശങ്കറിന് കോടതി ജാമ്യം അനുവദിച്ചു. ദിലീപിന്റെ അഭിഭാഷകർ പറഞ്ഞിട്ടാണ് ഫോണിലെ രേഖകൾ നീക്കംചെയ്തതെന്ന് സായ് ശങ്കർ കോടതിയിൽ പറഞ്ഞു.