കൊച്ചി: പൃഥ്വിരാജ് ചിത്രമായ ‘കടുവ’ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയിരിക്കുന്ന പരാതിയിൽ സിനിമ കണ്ട് തീരുമാനം എടുക്കാൻ ഹൈക്കോടതി സെൻസർ ബോർഡിന് നിർദേശം നൽകി. ജോസ് നൽകിയ പരാതിയിൽ സെൻസർ ബോർഡ് തീരുമാനം എടുക്കാത്തതിനെ തുടർന്നാണ് ഹർജി നൽകിയത്.
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് താൻഅറിയപ്പെടുന്നതെന്നും സിനിമയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്നപേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹർജിക്കാരൻ പറയുന്നു. ഒരു ഐ.പി.എസ്. ഓഫീസറുമായി താൻ നടത്തിയ നിയമയുദ്ധം അക്കാലത്ത് മാധ്യമങ്ങളിലുൾപ്പെടെ വന്നിരുന്നു. ഇതേ വിഷയത്തിൽ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കർ ഒരിക്കൽ വന്നിരുന്നു. മോഹൻലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതു നടന്നില്ല.
ഇതിനുശേഷമാണ് ജിനു വർഗീസ് എബ്രഹാം കടുവ എന്ന പേരിൽ സിനിമ ഒരുക്കുന്നതെന്നും ഇതു തന്റെ സ്വകാര്യതയിലുള്ളകടന്നുകയറ്റമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുക്കാൻ സെൻസർ ബോർഡിനോട് നിർദേശിക്കുകയായിരുന്നു. ഇതിനുശേഷമേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.