ന്യൂഡൽഹി: ഐടി ചട്ടങ്ങൾ പാലിക്കാൻ ട്വിറ്ററിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. ജൂലൈ നാലിനുള്ളിൽ ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സാമൂഹിക മാധ്യമം എന്ന നിലയിൽ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.
ഐടി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരം നോട്ടീസ് നൽകിയിട്ടും ചില പോസ്റ്റുകളിലെ ഉള്ളടക്കങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാത്തതിനാലാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നത്. ജൂൺ ആറിനും ഒമ്പതിനും നൽകിയ നോട്ടീസുകൾ പ്രകാരം ട്വിറ്റർ നടപടികൾ സ്വീകരിച്ചില്ലെന്നാണ് വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതേത്തുടർന്നാണ് പരിരക്ഷ എടുത്തുകളയുമെന്ന് വ്യക്തമാക്കി ട്വിറ്ററിന്റെ ചീഫ് കംപ്ലൈൻസ് ഓഫീസർക്ക് കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയത്.
ഏത് പോസ്റ്റിനിതിരെ നടപടി എടുക്കാത്തത് കൊണ്ടാണ് ട്വിറ്ററിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയതെന്ന് വ്യക്തമല്ല. അതേസമയം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സാമൂഹിക മാധ്യമങ്ങളും രാജ്യത്തെ ഐടി ചട്ടങ്ങൾ പാലിക്കാൻ ബാധ്യസ്ഥമാണെന്നും നോട്ടീസിൽ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള പരിരക്ഷ നഷ്ടമായാൽ 2000-ലെ ഐടി നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ട്വിറ്ററിന് എതിരെ നടപടി സ്വീകരിക്കാൻ സർക്കാറിനാകും.
ഐടി ചട്ടങ്ങൾ നിലവിൽ വന്നതിന് പിന്നാലെ നിയമപരിരക്ഷ എടുത്തുകളയുമെന്ന് വ്യക്തമാക്കി കേന്ദ്രം ട്വിറ്ററിന് കത്ത് നൽകിയിരുന്നു. ഐ.ടി. ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഓഫീസർമാരെ നിയമിക്കാത്തതിനായിരുന്നു അന്നത്തെ മുന്നറിയിപ്പ്. എന്നാൽ പിന്നീട് ട്വിറ്റർ ഉദ്യോഗസ്ഥരെ നിയമിച്ച് നടപടിയിൽ നിന്ന് ഒഴിവായി.