ബര്‍ലിന്‍: ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്സിംഗര്‍ (96) അന്തരിച്ചു. ബുധനാഴ്ച രാവിലെ പ്രദേശിക സമയം 11:10 ഓടെ ജര്‍മനിയിലെ റേഗന്‍സ്ബുര്‍ഗിലായിരുന്നു അന്ത്യം. സഹോദരന്‍റെ ആരോഗ്യനില മോശമായതിനാല്‍ ബെനഡിക്റ്റ് പാപ്പാ (93) അദ്ദേഹത്തെ കാണാന്‍ ജൂണ്‍ 18 ന് റോമില്‍ നിന്ന് റേഗന്‍സ്ബുര്‍ഗില്‍ എത്തിയിരുന്നു.
1964 മുതല്‍ 1994 വരെ മോണ്‍. ജോര്‍ജ്ജ് റേഗന്‍സ്ബുര്‍ഗ് കത്തീഡ്രല്‍ ഓര്‍ക്കസ്ട്രാ തലവനും റേഗന്‍സ്ബുര്‍ഗ് കത്തീഡ്രല്‍ സ്പാരോസിന്‍റെ ഡയറക്ടറുമായിരുന്നു.റേഗന്‍സ്ബുര്‍ഗിന്‍റെ പ്രാന്തപ്രദേശത്തുള്ള സീഗെറ്റ്സ്ഡോര്‍ഫ് സെമിത്തേരിയിലാണ് റാറ്റ്സിംഗേഴ്സിന്‍റെ കുടുംബ കല്ലറ സ്ഥിതി ചെയ്യുന്നത്. മാതാപിതാക്കളെയും സഹോദരന്മാരെയും സഹോദരി മരിയയെയും അവിടെയാണ് അടക്കം ചെയ്തിരിയ്ക്കുന്നത്.
1924 ജനുവരി 15 ന് ആള്‍ട്ടോടിംഗിനടുത്തുള്ള പ്ലൈസ്കിര്‍ഷെനില്‍ ജനിച്ച ജോര്‍ജ്, ജെന്‍ഡര്‍മെ ജോസഫിന്‍റെയും മരിയയുടെയും രണ്ടാമത്തെ മകനായിരുന്നു. മൂന്നുവര്‍ഷത്തിനു ശേഷമാണ് അദ്ദേഹത്തിന്‍റെ സഹോദരി മരിയ ജനിച്ചത്. സഹോദരന്‍ ജോസഫുമായി(മാർപാപ്പാ) അദ്ദേഹത്തിന് ഒരുപാട് സാമ്യമുണ്ടായിരുന്നു. ഇരുവരും പുരോഹിതജീവിതം ആരംഭിയ്ക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാം ലോക മഹായുദ്ധം ഒരു വഴിത്തിരിവിന് കാരണമായി. ജോര്‍ജിനെ റീച്ച് ലേബര്‍ സര്‍വീസിലേക്കും പിന്നീട് പട്ടാള സേവനത്തിലേക്കും മാറ്റി.അവിടെ വാര്‍ത്താ സേനയുടെ റേഡിയോ ഓപ്പറേറ്ററായി സേവനമനുഷ്ഠിക്കേണ്ടി വന്നു, ആദ്യം ഫ്രാന്‍സിലും പിന്നീട് ഹോളണ്ടിലും ചെക്കോസ്ലോവാക്യയിലും. 1944 ല്‍ അദ്ദേഹത്തെ ഇറ്റാലിയന്‍ ഗ്രൗണ്ടിലേക്ക് അയയ്ക്കുകയും അവിടെവെച്ച് പരുക്കേല്‍ക്കുകയും ചെയ്തു. 1945 ല്‍ ജോര്‍ജ്ജ് ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി.
പിന്നീട് ഇരുവരും ഫ്രൈസിംഗില്‍ ദൈവശാസ്ത്രം പഠിക്കുകയും 1951 ല്‍ പുരോഹിതരായിത്തീരുകയും ചെയ്തു. ജോസഫ് ശാസ്ത്രത്തിലേക്ക് തിരിയുമ്പോള്‍, മ്യൂണിക് മ്യൂസിക് യൂണിവേഴ്സിറ്റിയില്‍ ദേവാലയ സംഗീതം പഠിക്കാന്‍ ജോര്‍ജ് തീരുമാനിക്കുകയായിരുന്നു.