ബർലിൻ: ജർമനിയിൽ കൊറോണ വൈറസ് ദിനംപ്രതി വർധിക്കുന്നതായി സൂചന. വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ തന്നെ ഇരുപതിലധികം പേർക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരണമുണ്ട്. ജർമനിയിലെ കൊറോണ വൈറസിന്റെ പ്രഭാവ കേന്ദ്രം നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ ഹൈൻസ്‌ബർഗ് എന്ന ചെറുപട്ടണം മാറിയെന്നാണ് റിപ്പോർട്ട്.
ഇവിടെയുള്ള ആയിരം പേരെ പ്രത്യേകം നിരീക്ഷിക്കാൻ സർക്കാർ നിർദ്ദേശിച്ചു. ഇവർ ഇനി 14 ദിവസം ഹോം ക്വാററ്റെനിൽ (Home Quara Tane) കഴിയണമെന്നാണ് നിർദ്ദേശം. ഇവിടെ നിന്നാണു കഴിഞ്ഞ ദിവസം 47 കാരനും 46 കാരിയും ഡ്യൂസ്സൽഡോർഫ് ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 47 കാരന്റെ നിലഗുരുതരമായി തന്നെ തുടരുന്നു.
ബാഡൻവുട്ടൻബർഗ്, ബയേൺ, ഹാംബുർഗ്, ഹെസ്സൻ എന്നിവിടങ്ങളിൽ പുതിയ രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്.
ജർമനിയിലെ കോവിഡ് നിയന്ത്രണത്തിലാക്കാൻ വേണ്ട നടപടികൾ ഉടനടി രൂപീകരിക്കുമെന്ന് ജർമൻ ആഭ്യന്തരമന്ത്രി സീ ഹോഫറും ആരോഗ്യമന്ത്രി സഫാനും മാധ്യമങ്ങളെ അറിയിച്ചു. വിദേശത്ത് നിന്ന് ജർമനിയിലെത്തുന്നവർ ഇനി ഒരു ചോദ്യാവലി എയർപോർട്ടുകളിൽ പൂരിപ്പിച്ച് നൽകാനുള്ള നടപടി ഉണ്ടാകും.
ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കും. മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ജർമനി 400 കോടി 50 മില്യൻ യൂറോ ലോകാരോഗ്യ സംഘടനക്ക് കൊറോണ വൈറസിനെ നേരിടുവാനുള്ള പദ്ധതിക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് മന്ത്രിമാർ പറഞ്ഞു.