ബർലിൻ: കൊറോണ ബാധമൂലം ആദ്യ ജർമൻകാരൻ ഈജിപ്റ്റിൽ ഞായറാഴ്ച മരണമടഞ്ഞു. ഒരാഴ്ച മുൻപ് ഈജിപ്റ്റിലെ ഹുർഹാഡാ സുഖവാസ കേന്ദ്രത്തിൽ അവധിക്കാലം ചിലവഴിക്കാനായി എത്തിയതാണ്. വെള്ളിയാഴ്ച കലശലായ പനി ബാധിച്ച് ഹുർഹാഡ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ഞായറാഴ്ച മരിച്ചു.
ജർമൻ വിദേശകാര്യ വകുപ്പ് സംഭവത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. ജർമൻ സർക്കാർ ഇയാളുടെ പേരോ, സ്ഥലമോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ജർമനിയിൽ ഇതിനകം ആയിരത്തിലധികം പേരെ കോവിഡ് –19 ബാധിച്ചതായി ആരോഗ്യമന്ത്രി സഫാൻ മാധ്യമങ്ങളെ അറിയിച്ചു.നോർത്തേൺ വെസ്റ്റ് ഫാളിയ, സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ പേർ.
എല്ലാ പൊതുസ്വകാര്യ പരിപാടികളും റദ്ദാക്കണമെന്ന് മന്ത്രി സഫാൻ ഇന്നലെ നിർദ്ദേശിച്ചു. എന്നാൽ ഈ നിർദേശം സർക്കാർ പൊതുവെ അംഗീകരിച്ചിട്ടില്ലാ എന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. ഇതിനകം ജർമനി ഒട്ടനവധി മേളകൾ റദ്ദാക്കിയിട്ടുണ്ട്. വിഖ്യാത ബർലിൻ ടൂറിസം മേള, ലൈപ്സിഗിലെ പുസ്തകമേള തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഇതിനിടയിൽ ജർമനിയിൽ വരാൻ പോകുന്ന മാസങ്ങൾ വളരെ നിർണായകമാണെന്നാണ് പ്രമുഖ വൈറോളജിസ്റ്റും ബർലിനിലെ ചാരിറ്റി ലാബിന്റെ തലവനുമായ ഡോ. ക്രിസ്ത്യാൻ ഡോർസ്റ്റൻ മാധ്യമങ്ങളെ അറിയിച്ചു. കൊറോണ വ്യാപകമായി ജർമനിയിൽ പടരുമെന്നും നൂറുകണക്കിന് പേർ മരണമടയുമെന്നും ഡോ. ഡോർസ്റ്റൻ മുന്നറിയിപ്പ് നൽകി. ഏവരും സമചിത്തത കൈവിടാതെ ഈ പകർച്ച വ്യാധിയെ നേരിടണമെന്ന് ഡോ. ഡോർസ്റ്റൻ തുടർന്ന് അറിയിച്ചു.