ബർലിൻ: ജർമനി ഇന്നു രാവിലെ പ്രാദേശിക സമയം എട്ടു മുതൽ ഫ്രാൻസ്, സ്വിറ്റ്‍സർലൻഡ്, ഓസ്ട്രീയ, ഡെൻമാർക്ക്, ലക്സ്‌ബർഗ് എന്നീ രാജ്യങ്ങളിലേക്കുള്ള അതിർത്തികൾ അടച്ചു. കൊറോണയെ നേരിടുന്നതിന്റെ ഭാഗമായാണു നടപടി. അതിർത്തിയിൽ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. അയൽരാജ്യങ്ങളിൽ നിന്നു ജനങ്ങൾ വാഹനങ്ങളിൽ കൂട്ടത്തോടെ ജർമനിയിലേക്കു പ്രവേശിക്കാതെയിരിക്കാനാണു ഈ നടപടിയെന്ന് ജർമൻ ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫർ മാധ്യമങ്ങളെ അറിയിച്ചു.
അതിർത്തികൾ അടച്ചു ജനസമ്പർക്കം കുറച്ച് അതുവഴി കോവിഡ്–19 ന്റെ വ്യാപനത്തിനു തടയിടാൻ കഴിയുമെന്നുള്ള വിശ്വാസമാണ് ഈ കടുത്ത നടപടിക്ക് ജർമനിയെ പ്രേരിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു. അതിർത്തികൾ കടന്നുവന്ന് മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ജർമൻ സൂപ്പർ മാർക്കറ്റുകൾ കാലിയാക്കുന്ന പ്രവണത തടയാനും കൂടിയാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
അതിരുകളില്ലാത്ത യൂറോപ്പ് എന്ന് ആഘോഷിച്ച് നടന്ന യൂറോപ്യൻ രാജ്യങ്ങൾ ഇന്ന് കൊറോണ ഭീതിയിൽ അതിർത്തികൾ അടയ്ക്കുന്ന കാഴ്ചയാണു കാണുന്നത്.ജർമനിയിലെ രോഗബാധിതരുടെ എണ്ണം അയ്യായിരം കടന്നു. മരണം പന്ത്രണ്ടായി.
ജർമനി ഇന്നു മുതൽ അനിശ്ചിത കാലത്തേക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.