ഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസൺ ആരംഭിക്കാൻ നാളുകൾ ശേഷിക്കവേയാണ് ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്.
ഈ വർഷം ആദ്യം ആണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. പത്ത് മാസത്തോളം ടാറ്റയ്ക്ക് കീഴിൽ നിരവധി മാറ്റങ്ങൾക്കാണ് എയർ ഇന്ത്യ വിധേയമാക്കിയിരിക്കുന്നത്. ആഭ്യന്തര വ്യോമയാന മേഖലയിൽ വിപണി വിഹിതം വർധിപ്പിക്കാൻ എയർ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പുതിയ മെനുവിൽ, രുചികരമായ ഭക്ഷണങ്ങൾ ആണ് അണിനിരത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ പ്രാദേശിക വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് തരത്തിലുള്ള ഡെസേർട്ടും മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്.
യാത്രക്കാർക്കായി പുതിയ മെനു അവതരിപ്പിക്കുന്നതിൽ വളരെയധികം സന്തുഷ്ടരാണെന്നും യാത്രക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നൽ നൽകി രുചികരമായ ഭക്ഷണം ഉറപ്പാക്കുമെന്നും എയർ ഇന്ത്യയുടെ ഇൻഫ്‌ളൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പറഞ്ഞു. അന്താരാഷ്ട്ര മെനുവും താമസിയാതെ പരിഷ്കരിക്കുമെന്നും ഈ പുതിയ മെനു ആഭ്യന്തര റൂട്ടുകളിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.