ബെർലിൻ: ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കണമോയെന്നതില്‍ ആതിഥേയ രാജ്യമായ ജർമനി കൂടിയാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ഐക്യാരാഷ്ട്രസഭയില്‍ റഷ്യക്കെതിരെ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. അതേസമയം അമേരിക്കയിലെ 2+2 മന്ത്രിതല ചർച്ചയില്‍ റഷ്യയെ തള്ളിപ്പറയാൻ തയ്യാറല്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
നാല്‍പ്പത്തിയെട്ടാമത് ജി 7 ഉച്ചകോടി ഈ വര്‍ഷം ജൂണ്‍ അവസാന ആഴ്ചയാണ് ജർമനിയില്‍ നടക്കാൻ പോകുന്നത്. അംഗരാജ്യങ്ങള്‍ക്ക് പുറമെ സെനഗല്‍ , ദക്ഷിണ ആഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ ജര്‍മനി യോഗത്തിലേക്ക് അത്ഥിതികളായി ക്ഷണിക്കും. എന്നാല്‍ ഇന്ത്യയെ ക്ഷണിക്കണമോയെന്നത് ചർച്ചകള്‍ക്ക് ശേഷം തീരുമാനിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ ജര്‍മനിയെന്നാണ് വിവരം. യുക്രന്‍ യുദ്ധത്തിന് മുന്‍പ് ഇന്ത്യയേയും യോഗത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ പുറത്താക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതാണ് പുതിയ നീക്കത്തിന് കാരണം. ഇന്ത്യ അടക്കമുള്ള അൻപതിലധികം രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്.