തിരുവനന്തപുരം: തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു.
രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു. എ.സി കനാല്‍ കരകവിഞ്ഞു. എസി റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.
പത്തനംതിട്ട ജില്ലയിൽ12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു.