പാരീസ്: ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും ശക്തമായ നീക്കത്തിൽ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നഷ്ടമായി.
വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് മാക്രോണിന് ഞെട്ടിപ്പിക്കുന്ന തിരിച്ചടി നേരിട്ടിരിക്കുന്നത്. 577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ലിയിൽ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.മാക്രോണിന്റെ മധ്യപക്ഷ പാർട്ടി 200 മുതൽ 260 സീറ്റുകളിൽ ഒതുങ്ങുമെന്നണ് റിപ്പോർട്ടുകൾ. മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ മാക്രോണിന് സാധിച്ചില്ലെങ്കിൽ അധികാരം നഷ്ടപ്പെട്ടേക്കും.
മുതിർന്ന ഇടതുപക്ഷ നേതാവ് ജീൻ ലൂക്ക് മെലെൻചോണിന്റെ പിന്നിൽ ഐക്യപ്പെട്ട വിശാല ഇടതുപക്ഷ സഖ്യം ഏറ്റവും പ്രമുഖ പ്രതിപക്ഷമായി മാറും. 89 നിയമസഭാംഗങ്ങൾ അവർക്കുണ്ട്. ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയർ ഈ ഫലത്തെ ‘ഡെമോക്രാറ്റിക് ഷോക്ക്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.