gnn24x7

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ

0
251
gnn24x7

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ. ജെ.എന്‍.യു, ഡല്‍ഹി തുടങ്ങി 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമാണ് കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശന നടപടികളിലെ മാറ്റം. വരുന്ന ജൂലായില്‍ ആദ്യ പ്രവേശന പരീക്ഷ നടക്കും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ എഴുതാം.

പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌സി സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാകും പ്രവേശന പരീക്ഷയിലുണ്ടാകുകയെന്ന് യുജിസി അറിയിച്ചു. സംവരണത്തെ ബാധിക്കില്ലെങ്കിലും ന്യൂനപക്ഷ പദവിയുള്ള സര്‍വകലാശാലകളും പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുമെന്ന് യുജിസി ഉത്തരവില്‍ പറയുന്നു. നാഷണല്‍ ടെസ്റ്റ് ഏജന്‍സിയ്ക്കാണ് പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ ചുമതല.

മിക്ക കേന്ദ്ര സര്‍വകലാശാലകളിലും ഇതുവരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചായിരുന്നു ബിരുദ പ്രവേശനം. ചിലയിടങ്ങളില്‍ സര്‍വ്വകലാശാല തന്നെ പ്രവേശന പരീക്ഷകള്‍ നടത്തി. എന്നാല്‍ പ്രവേശന മാനദണ്ഡത്തിലെ പുതിയ മാറ്റം വലിയ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി. വിദ്യാഭ്യാസം കൂടുതല്‍ കച്ചവടവത്ക്കരിക്കപ്പെടുമെന്നും പാര്‍ശ്വവത്ക്കപ്പെട്ട സമൂഹം തഴയപ്പെടുമെന്നും വിമര്‍ശനം ഉയരുന്നു. ഡല്‍ഹി, ജെഎന്‍യു ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലകളില്‍ തെക്കേയിന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതലായി പ്രവേശനം നേടിയപ്പോള്‍ മാര്‍ക്ക് ജിഹാദ് എന്ന ആരോപണം സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും ഉയര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പ്രവേശന മാനദണ്ഡത്തിലെ മാറ്റമെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. യുജിസി നടപടി വിവേചനപരമെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടി. സിബിഎസ്‌സി സിലബസ് പ്രകാരം പ്രവേശന പരീക്ഷ നടത്തുമ്പോള്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ പിന്തള്ളപ്പെടാന്‍ സാധ്യതയേറെയാണ് എന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here