തിരുവനന്തപുരം: സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട്, ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിയ്ക്ക് പുനര്‍നിയമനം നൽകാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നൽകിയത് ഏതു സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണത്തലവനായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കണ്ണൂരിനു പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ അസഹനീയമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരം രാഷ്ട്രീയ ഇടപെടൽ അംഗീകരിക്കാനാകില്ല. കണ്ണൂർ സർവകലാശാല നിയമനങ്ങളിൽ സുതാര്യതയില്ല. ഗവർണർ ചാൻസലറായിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. താൻ പരമാവധി പരിശ്രമിച്ചിട്ടും സർക്കാർ സഹകരിക്കുന്നില്ല. അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ല. സർക്കാർ ശ്രമിച്ചത് തന്റെ കൈകൾ കെട്ടിവയ്ക്കാനാണ്. ഇതിനെ തുടർന്നാണ് ചാൻസലർ പദവി ഒഴിയാൻ തീരുമാനിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.