കറാച്ചി: ടെലിഫോണ്‍ വിവരത്തെ തുടര്‍ന്ന് സദറിലെ ഫ്ലാറ്റില്‍ എത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മുറിയില്‍ എഴുപതു വയസ്സു തോന്നിക്കുന്ന ഒരാളുടെ മൃതദേഹം ഛിന്നഭിന്നമായി കിടക്കുന്ന നിലയിലാണ് പൊലീസ് ആദ്യം കണ്ടത്. തൊട്ടടുത്തായി ഒരു സ്ത്രീ കിടന്നുറങ്ങുന്നുണ്ടായിരുന്നു. മരണത്തിന് കാരണക്കാരിയെന്ന് കരുതുന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോരയില്‍ പുരണ്ട വസ്ത്രങ്ങളും കൊല്ലാനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കത്തി, ചുറ്റിക, മൂര്‍ച്ചയേറിയ മറ്റ് ആയുധങ്ങള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
സദറിലെ ഫ്ലാറ്റില്‍ നിന്നും ഒരു മനുഷ്യന്‍റെ കൈ തൂങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗാഢനിദ്രയിലാണ്ട സ്ത്രീയുടെ തൊട്ടടുത്തു തന്നെയാണ് ചില ശരീര ഭാഗങ്ങള്‍ കിടന്നിരുന്നത്. ഫ്ലാറ്റിലാകെ ചോരയും മറ്റ് ശരീര ഭാഗങ്ങളും ചിതറിക്കിടന്നിരുന്നു. പരസ്പര ബന്ധമില്ലാത്തതുപോലെയാണ് സ്ത്രീ പൊലീസിനോട് പെരുമാറിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏതോ തരത്തിലുള്ള ലഹരി ഇവര്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.