ന്യൂഡല്‍ഹി: എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുന്നു. കരുതല്‍ ശേഖരം അടിയന്തരമായി തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങള്‍ അനുകൂല നിലപാടാണ് എടുത്തതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നും ഉന്നത തലത്തില്‍നിന്ന് ഇതുസംബന്ധിച്ച് ഉടന്‍തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങള്‍ കരുതല്‍ ശേഖരം ഒന്നിച്ച് തുറന്നുവിടുന്നതിന് തീരുമാനമെടുത്താല്‍ അത് എണ്ണ വിപണിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും.
ഓരോ രാജ്യവും തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് തുറന്ന് നല്‍കുന്ന എണ്ണയുടെ അളവ് വളരെ വലുതായിരിക്കില്ല. അതേ സമയം തന്നെ ലോകത്തെ ഏറ്റവും വലിയ ഉപഭോകൃത രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇത്തരമൊരു തീരുമാനത്തിലേക്കെത്തുമ്പോള്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയ മുന്നറിയിപ്പാകും.
ഈ മാസം ആദ്യം വിതരണം വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങള്‍ അവഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് രാജ്യങ്ങളെ ഏകോപിപ്പിച്ച് നിര്‍ണായക തീരുമാനത്തിന് ആഹ്വാനം ചെയ്തത്. അതേ സമയം തന്ത്രപ്രധാനമായ കരുതല്‍ ശേഖരം തുറന്ന് നല്‍കുമ്പോള്‍ ഇന്ത്യയിലും യുഎസിലുമുണ്ടാകുന്ന രാഷ്ട്രീയ ചര്‍ച്ചകളും ശ്രദ്ധേയമാകും.