ന്യൂഡല്‍ഹി: 2022 ബെയ്ജിങ് ഒളിമ്പിക്‌സിലെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും. ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ചൈനയുടെ ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ദീപശിഖയേന്തുന്നതിനെത്തുടര്‍ന്നാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അരിന്ദം ബഗ്ജിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സിന്‍ജിയാങ് മിലിട്ടറി റെജിമെന്റല്‍ കമാന്‍ഡറാണ് ക്വി ഫബാവോ. 2020 ജൂണ്‍ 15 ന് ഗാല്‍വാലെ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഫബാവോ നാലുതവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ചൈനയുടെ വാങ് മെങ്ങില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങിയാണ് ചടങ്ങിന് നേതൃത്വം നല്‍കുക. ഗ്ലോബല്‍ ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ക്വി ഫബാവോ ദീപശിഖയേന്തുന്ന വാര്‍ത്ത പുറത്തായതോടെ അമേരിക്കയും ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. വളരെ മോശം തീരുമാനം എന്നാണ് അമേരിക്ക ഇതിനോട് പ്രതികരിച്ചത്.