ജയ്പുർ: പാകിസ്താനിൽ നിന്ന് കുടിയേറിയ ഹൈന്ദവ അഭയാർഥി കുടുംബത്തിലെ പതിനൊന്ന് പേരെയാണ് രാജസ്ഥാനിലെ ജോധ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ത ഗ്രാമത്തിലെ ദെച്ചു മേഖലയിലെ ഒരു ഫാം ഹൗസില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. കുടുംബത്തിലെ ഒരാളെ ജീവനോടെ കണ്ടെത്തിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഒരു ധാരണയും ഇല്ലെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.
ശനിയാഴ്ച രാത്രിയോടെയാകാം മരണങ്ങൾ നടന്നതെന്നാണ് സംശയിക്കുന്നതെന്നാണ് പൊലീസ് സൂപ്രണ്ടന്‍റ് രാഹുൽ ഭരത് അറിയിച്ചത്..’ മരണകാരണം എന്താണെന്ന് ഇപ്പോൾ കൃത്യമായി പറയാനാവില്ല.. ഏതോ രാസവസ്ത ഉള്ളിൽച്ചെന്നാണ് എല്ലാവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.. വീടിനുള്ളിൽ ഒരുതരം രാസവസ്തുവിന്‍റെ ഗന്ധം നിറഞ്ഞു നിന്നിരുന്നു..’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
പാകിസ്താനിൽ നിന്ന് കുടിയേറിയ ഹൈന്ദവ കുടുംബം ഭിൽ സമുദായത്തിൽ ഉൾപ്പെട്ടവരാണ്. ഇവിടെ ഭൂമി വാടകയ്ക്കെടുത്ത് കൃഷി ചെയ്തു വരികയായിരുന്നു.. ‘മരണപ്പെട്ടവരുടെ ശരീരത്തിൽ പരിക്കുകൾ ഒന്നും തന്നെയില്ലെന്നും പ്രഥമദൃഷ്ട്യ സംശയിക്കേണ്ട സാഹചര്യം ഒന്നുമില്ലെന്നും തന്നെയാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക് വിഭാഗത്തിന്‍റെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയെന്നും എസ്പി അറിയിച്ചിട്ടുണ്ട്.
കുടുംബപരമായുള്ള പ്രശ്നങ്ങളാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണം നൽകുന്ന സൂചനകൾ. കുടുംബത്തിൽ ബാക്കിയുള്ള ഏക വ്യക്തിയെ ചോദ്യം ചെയ്ത് കൂടുതൽ വസ്തുതകൾ അറിയാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ബുരാരിയിൽ 2018 ൽ നടന്ന കൂട്ട മരണത്തിന് സമാനമായാണ് ഈ സംഭവവും കണക്കാക്കപ്പെടുന്നത്. അന്ന് ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ ദുരൂഹത ഉയർത്തിയ ആ സംഭവത്തിൽ കുടുംബം ഏതോ രീതിയിലുള്ള ആചാരം നടത്തുന്നതിന്‍റെ ഭാഗമായി ജീവനൊടുക്കിയെന്ന സൂചനകളാണ് ലഭിച്ചത്.
കുടുംബത്തിലെ പത്ത് പേരെ തൂങ്ങിമരിച്ച നിലയിലും ഒരാളെ മുറിയിൽ വീണു മരിച്ച നിലയിലും ആണ് കണ്ടെത്തിയത്. തൂങ്ങിമരിച്ച കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ കാലുകൾ ബന്ധിച്ചിരുന്നു. കണ്ണുകൾ മൂടിക്കെട്ടി വായ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു.