പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധൂപുഗുരി നഗരത്തിൽ ചൊവ്വാഴ്ച രാത്രി മൂടൽ മഞ്ഞ് കാരണം ഉണ്ടായ അപകടത്തിൽ 13 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ച മങ്ങിയതാണ് അപകടകാരണം. മരണപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു.
ട്രക്കും, കാറും, മിനി വാനും ഉൾപ്പെടെ മൂന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 6 പേരടക്കം 13 പേരാണ് മരണപ്പെട്ടത്. ടാറ്റ മാജിക്, മാരുതി വാൻ, ഒരു കാർ എന്നിവ ധൂപുഗുരിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മൂടൽ മഞ്ഞ് കാരണം കാഴ്ച കുറഞ്ഞതിനാൽ ആദ്യത്തെ വാഹനം പെട്ടെന്ന് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും എതിർദിശയിൽ നിന്ന് വരുന്ന മിനിവാനും കാറും കൂട്ടിയിടിക്കുകയും ചെയ്തു. ഒടുവിൽ ട്രക്കിൽ നിന്ന് തെറിച്ചുവീണ പാറക്കല്ലുകൾ യാത്രക്കാരെ തട്ടുകയായിരുന്നു.
മരണപ്പെട്ടവർക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50000 രൂപ വീതവും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.