ഛണ്ഡീഗഡ്: വിവിധയിടങ്ങളിൽ നിന്ന് തൊണ്ടിമുതലായി പിടിച്ചെടുത്ത് സൂക്ഷിച്ച 30,000 ലിറ്റർ മദ്യം കാണാതായി. ഹരിയാനയിലെ ഫരീദാബാദ് നഗരത്തിലെ സ്‌റ്റേഷനുകളിൽ നിന്നുമാണ് 30,000 ലിറ്റർ മദ്യം കാണാതായത്. പിടിച്ചെടുത്ത മദ്യം 30 സ്റ്റേഷനുകളിലെ സ്റ്റോർ റൂമുകളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. സംഭവം വിവാദമായതോടെ മദ്യം എലി കുടിച്ചെന്ന വിശദീകരണമാണ് പോലീസ് നൽകുന്നത്.
മദ്യം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 825 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ വിചാരണ തുടങ്ങാനിരിക്കെയാണ് മദ്യം കാണാതായ വിവരം പുറത്തു വരുന്നത്. സാധാരണ കേസ് നടപടികൾക്കും കോടതി ഉത്തരവിനും ശേഷം പിടിച്ചെടുത്ത മദ്യം നശിപ്പിച്ച് കളയുകയാണ് ചെയ്യുക. എന്നാൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ തൊണ്ടിമുതൽ കാണാതായതാണ് വിവാദമായത്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി .