ജയ്പൂര്‍: രാജസ്ഥാനിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്ക് മറ്റൊരു വഴിത്തിരിവ്.
അതായത്, രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ BJP രംഗത്തെത്തിയിരിയ്ക്കുകയാണ്. അമിത് മാളവ്യ ട്വീറ്റിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
കളം മാറുമെന്ന ഭയത്താല്‍ രാജസ്ഥാനില്‍ എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയിരിയ്ക്കുകയാണ്. തങ്ങളുടെ എംഎൽഎമാരെ പാര്‍ട്ടിയ്ക്ക് തന്നെ വിശ്വാസമില്ല എന്നും, ഇതാണ് ഈ നീക്കത്തിന് പിന്നലെന്നും BJP ആരോപിച്ചു.
നേരത്തെ ജയ്പൂരിലെ മുഖ്യമന്ത്രി വസതിയിൽ MLAമാരുടെ അടിയന്തിര യോഗ൦ നടന്നിരുന്നു. 109 MLAമാരുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. യോഗത്തില്‍ സച്ചിൻ പൈലറ്റ് ക്യാമ്പിലെ 10 എംഎൽഎമാരും പങ്കെടുത്തിരുന്നു.
കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ യോഗത്തിന് ശേഷം എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയിരിയ്ക്കുകയാണ്. ജയ്പൂരിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഫെയർ മോണ്ട് ഹോട്ടലിലാണ് എംഎൽഎമാര്‍ക്ക് താമസ൦ ഒരുക്കിയിരിയ്ക്കുന്നത്.
അതേസമയം, സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോട്ടും തമ്മിലുള്ള പ്രശ്ന൦ ഒത്തുതീർപ്പിലെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്തം പ്രിയങ്ക ഗാന്ധിക്ക് നല്കിയിരിയ്ക്കുകയാണ്. അതനുസരിച്ച് പ്രിയങ്ക ഗാന്ധി സച്ചിൻ പൈലറ്റുമായി ഫോൺ സംഭാഷണം നടത്തി.
2018ല്‍ ഇരു നേതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ ഗെഹ്‌ലോട്ടിനേയും പൈലറ്റിനേയും ബോധ്യപ്പെടുത്താൻ പ്രിയങ്കയായിരുന്നു രംഗത്തിറങ്ങിയത്.
എന്നാല്‍, സച്ചിന് പൈലറ്റ് തിരിച്ചുവരണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നുമാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ഥിക്കുന്നത്. ചര്‍ച്ചകള്‍ക്കു വാതില്‍ തുറന്നുകിടക്കുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഒരു കുടുംബത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട രീതി ഇതല്ല എന്നും നേതാക്കള്‍ വ്യക്തമാക്കി.
രാജസ്ഥാനില്‍ 200 അംഗങ്ങളുള്ള നിയമസഭയില്‍ 107 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. അന്യര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് 125 പേരുടെ പിന്തുണയാണ് ഉള്ളത്.