gnn24x7

പദ്മനാഭസ്വാമി ക്ഷേത്രം; തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍

0
178
gnn24x7

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കേസില്‍ സര്‍ക്കാര്‍ നിലപാട് പ്രധാനമായിരുന്നു എന്ന് വി.എസ് പറഞ്ഞു.

‘പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകള്‍ തുറക്കുന്നതിനും ഏറെ മുമ്പ്, ക്ഷേത്രാധികാരികള്‍തന്നെ ക്ഷേത്രമുതല്‍ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാന്‍. എന്റെ ചില പരാമര്‍ശങ്ങള്‍ വിവാദത്തിന്റെ തലത്തില്‍ എത്തുകയുമുണ്ടായി’.

അന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയും ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയും ക്ഷേത്ര സമ്പത്തിന്റെ സംരക്ഷണത്തിനു വേണ്ടിയും മൂന്ന് മാസത്തിനകം ഒരു സമിതിയുണ്ടാക്കണമായിരുന്നു.

എന്നാല്‍ വിധി വന്ന ഉടനെത്തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും, പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉപേക്ഷ വരുത്തുകയുമായിരുന്നുവെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് കൂട്ടിച്ചേര്‍ത്തു.

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മുന്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി.

പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്.

ക്ഷേത്രഭരണത്തില്‍ അധികാരമുണ്ടെന്നും വിഷയത്തില്‍ ഹൈക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നും നൂറ്റാണ്ടുകളായി തുടര്‍ന്നുവന്നിരുന്ന രാജകുടുംബത്തിന്റെ ക്ഷേത്രഭരണം നിഷേധിക്കാനാവില്ലെന്നും കുടുംബം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ക്ഷേത്രഭരണം ഒരു പുതിയ ഭരണസമിതിയെ ഏല്‍പ്പിക്കണമെന്നുമായിരുന്നു മുന്‍ രാജകുടുംബത്തിന്റെ ആവശ്യം.

ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണമെന്നും തുടര്‍ന്ന് മുന്‍ രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ആര്‍.എം.ലോധ, ജസ്റ്റിസ് എ.കെ.പട്നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസ് ആദ്യം പരിഗണിച്ചത്. വിചാരണയ്ക്കിടെ ഇരുവരും വിരമിച്ചതോടെ ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ ഇപ്പോള്‍ വിധി പറഞ്ഞത്.

വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരവുമായി ബന്ധപ്പെട്ട് ഇന്ന് വന്ന സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പ് വായിക്കുകയോ, നേരിട്ട് മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. എങ്കിലും വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍, ഹൈക്കോടതിയുടെ വിധിയില്‍നിന്നും വ്യത്യസ്തമായി, രാജകുടുംബത്തിന് ചില സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതാണ് ഈ വിധി എന്ന് മനസ്സിലാക്കുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകള്‍ തുറക്കുന്നതിനും ഏറെ മുമ്പ്, ക്ഷേത്രാധികാരികള്‍തന്നെ ക്ഷേത്രമുതല്‍ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാന്‍. എന്റെ ചില പരാമര്‍ശങ്ങള്‍ വിവാദത്തിന്റെ തലത്തില്‍ എത്തുകയുമുണ്ടായി.

2011ല്‍ ബഹു ഹൈക്കോടതിയില്‍ നിന്നും ഉണ്ടായ വിധിയുടെ അടിസ്ഥാനത്തില്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയും ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയും ക്ഷേത്ര സമ്പത്തിന്റെ സംരക്ഷണത്തിനു വേണ്ടിയും മൂന്ന് മാസത്തിനകം ഒരു സമിതിയുണ്ടാക്കണമായിരുന്നു. വിധി വന്ന ഉടനെത്തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും, പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉപേക്ഷ വരുത്തുകയുമായിരുന്നു.

രാജകുടുംബം ബഹു. സുപ്രീംകോടതിയെ സമീപിക്കുകയും ഏതാണ്ട് അവര്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കുകയുമാണ് ഉണ്ടായത് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം കേസുകളില്‍ ജനകീയ സര്‍ക്കാരുകള്‍ക്ക് എത്രമാത്രം ശ്രദ്ധ ചെലുത്താന്‍ കഴിയുന്നു എന്നതും അവരുടെ നിലപാടുകളും പ്രധാനമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണ് കോടതിയില്‍ അവതരിപ്പിക്കപ്പെട്ടത് എന്നതും കേസിന്റെ അന്തിമ വിധിയില്‍ പ്രകടമായിട്ടുണ്ടാവാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here