ന്യുഡൽഹി: കോറോണ മഹാമാരി രാജ്യത്ത് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കൂട്ടിയ ക്ഷാമബത്ത ഉടൻ നൽകില്ലെന്ന് റിപ്പോർട്ട്.
നാല് ശതമാനം ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം കേന്ദ്രം മരവിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കോറോണ മഹാമാരി രാജ്യത്ത് നിന്ന് ഒഴിഞ്ഞതിന് ശേഷം ഇതു സംബന്ധിച്ചുള്ള പുതിയ തീരുമാനമുണ്ടാകും എന്നാണ് സൂചന.
കൂടാതെ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസുകളും തൽക്കാലം നൽകില്ല. ഇപ്പോൾ ശബളത്തോടൊപ്പം ലഭിക്കുന്ന സ്ഥിര അലവൻസുകളിൽ മാറ്റമില്ല. ചെലവ് ചുരുക്കൽ നിർദ്ദേശിച്ച് ധനമന്ത്രാലയം വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം കൂട്ടാൻ മാർച്ച് 13 ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഉത്തരവ് ഇറങ്ങിയിരുന്നില്ല.
മന്ത്രാലയങ്ങൾ വാർഷിക ബജറ്റിൽ അഞ്ച് ശതമാനം വീതം മാത്രമേ ഏപ്രിൽ മെയ് മാസങ്ങളിൽ ചെലവാക്കാൻ പാടുള്ളൂവെന്നും സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഒരു പദ്ധതിക്കും മുൻകൂർ തുകകൾ നൽകരുതെന്നും 20 കോടി രൂപയിൽ കൂടുതലുള്ള ചെലവുകൾക്ക് പ്രത്യേക അനുമതി വാങ്ങണം തുടങ്ങി കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ധനമന്ത്രാലയം അയച്ചിട്ടുള്ള കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.