gnn24x7

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു; ഡി.എം.കെ എം.എല്‍.എ കു കാ സെല്‍വത്തെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു

0
179
gnn24x7

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ഡി.എം.കെ എം.എല്‍.എ കു കാ സെല്‍വത്തെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കിയ ഇദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

ഡി.എം.കെ ഓഫീസ് സെക്രട്ടറിയും എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറുമായ കു ക സെല്‍വത്തെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തന്നെയാണ് അറിയിച്ചത്. ഇന്നുതന്നെ സെല്‍വത്തെ ചുമതലകളില്‍നിന്നും ഒഴിവാക്കിയെന്നും സ്റ്റാലില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അച്ചടക്ക ലംഘനത്തെത്തുടര്‍ന്നാണ് നടപടിയെന്നും സ്റ്റാലിന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വെച്ചാണ് സെല്‍വം നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ഇദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളെ സെല്‍വം നിഷേധിച്ചിരുന്നു. താന്‍ ബി.ജെ.പിയില്‍ ചേരാനല്ല ദല്‍ഹിയില്‍ എത്തിയത്. മറിച്ച് കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയലുമായി ചര്‍ച്ച നടത്താനാണെന്നുമാണ് സെല്‍വത്തിന്റെ വിശദീകരണം.

‘ഞാന്‍ ബി.ജെ.പിയില്‍ ചേരില്ല. എന്റെ മണ്ഡലത്തിലെ നുങ്കാമ്പക്കം സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകള്‍ അനുവദിക്കാനായി മന്ത്രി പീയുഷ് ഗോയലിനെ കണ്ടു. അയോധ്യയിലെ രാമക്ഷേത്രം പോലെ രാമേശ്വരത്തെ മാറ്റാന്‍ ജെ.പി നദ്ദയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു,’ സെല്‍വം പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെക്കുറിച്ചും അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി മോദിയുടെ പരിശ്രമങ്ങളെയും കു കാ സെല്‍വം പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

തമിഴ്നാട് ബി.ജെ.പി യൂണിറ്റ് പ്രസിഡന്റ് എല്‍. മുരുകനുമൊത്താണ് സെല്‍വം നദ്ദയുടെ വീട്ടിലേക്ക് പോയത്. ഇതേതുടര്‍ന്നാണ് സെല്‍വം ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു എം.എല്‍.എ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഡി.എം.കെ ആസ്ഥാനത്ത് കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നു.കഴിഞ്ഞ മെയ് മാസത്തില്‍ മുതിര്‍ന്ന ഡി.എം.കെ നേതാവ് വി.പി ദുരൈസാമി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തമിഴ്നാട് അസംബ്ലി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായിരുന്ന ദുരൈസാമി അന്ന് ചെന്നൈയിലുള്ള മുരുകനെ വിളിച്ചിരുന്നതും ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നതും വാര്‍ത്തയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here