IPL 2020 പതിമൂന്നാം സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 42 പന്തിൽ 4 ഫോറും 7 സിക്സും ചേർത്ത് 85 റൺസെടുത്ത സഞ്ജു സാംസണ്‍ വീണ്ടും താരമായി. കിംഗ്സ് XI പഞ്ചാബിനെ തകര്‍ത്ത് വിജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറെ സഹായിച്ചത് സഞ്ജുവിന്‍റെ പ്രകടനമാണ്.
കളിയില്‍ മികച്ച പ്രകടനാം കാഴ്ച വച്ച സഞ്ജുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പങ്കുവച്ച ട്വീറ്റും അതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
എത്ര മനോഹരമായ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയതെന്നും സഞ്ജുവിനെ തനിക്ക് 10 വര്‍ഷമായി അറിയാമെന്നും ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ഒരു ദിവസം നീ അടുത്ത ധോണിയാകുമെന്ന് 14 വയസ്സുള്ളപ്പോള്‍ സഞ്ജുവിനോട് താന്‍ പറഞ്ഞിരുന്നുവെന്നും ഇപ്പോഴിതാ ആ ദിനം വന്നിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. IPL-ല്‍ കഴിഞ്ഞ രണ്ട് ഇന്നിംഗ്സിലൂടെ ഒരു ലോകോത്തര ക്രിക്കറ്റ് താരം ആഗതനായിരിക്കുകയാണ്. -അദ്ദേഹം കുറിച്ചു.
എന്നാല്‍, സഞ്ജു ആരെയും പോലെയാകണ്ടയെന്നും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സഞ്ജു സാംസണായാല്‍ മതിയെന്നുമാണ് ഇതിനു ഗൗത൦ ഗംഭീര്‍ നല്‍കിയ മറുപടി. ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണെ എന്നും പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് ഗൗത൦ ഗംഭീര്‍.
ചെന്നൈയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ ഗംഭീര്‍ പ്രശംസിച്ചിരുന്നു. സഞ്ജുവിനെ ടീം ഇന്ത്യ തഴയുന്നതിനെതിരെയും ഗംഭീര്‍ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്‍റെ പ്ലേയിംഗ് 11ല്‍ സഞ്ജുവിനു അവസരം ലഭിക്കാത്തത് വിചിത്രമാണെന്നും മറ്റ് ഏത് ടീമായിരുന്നുവെങ്കിലും സഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു എന്നും ഗംഭീര്‍ പറഞ്ഞിരുന്നു.
ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 223 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് 19.3 ഓവറില്‍ 226 റണ്‍സ് അടിച്ചുകൂട്ടി മത്സര൦ പിടിച്ചെടുക്കുകയായിരുന്നു. IPL-ല്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും അര്‍ദ്ധ സെഞ്ചുറി നേടിയ സഞ്ജു രണ്ടു മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുകയും ചെയ്തിരുന്നു.