gnn24x7

പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്

0
261
gnn24x7

ന്യൂദല്‍ഹി: പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. 3,92,078 കുഞ്ഞുങ്ങളാണ് 2020ന്റെ ആദ്യ ദിനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനിച്ചത്. ഇതില്‍ 67,385 കുഞ്ഞുങ്ങളും ഇന്ത്യയിലാണ്. ഇത് മൊത്തം ജനിച്ചവരുടെ 17 ശതമാനം വരും.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. 46,299 കുഞ്ഞുങ്ങളാണ് ചൈനയില്‍ ജനിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ജനസംഖ്യാ റിപ്പോര്‍ട്ട് അനുസരിച്ച്, 2027ല്‍ ഇന്ത്യ ചൈനയെയും മറികടന്ന് ഏറ്റവും കുടുതല്‍ ജനസംഖ്യയുള്ള രാജ്യമാകും.

നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, യു.എസ്.എ, കോംഗോ, എതോപ്യ എന്നിവരാണ് കുഞ്ഞുങ്ങളുടെ ജനനകാര്യത്തില്‍ ആദ്യ എട്ടിലുള്ള മറ്റ് രാജ്യങ്ങള്‍.

എല്ലാ വര്‍ഷവും ജനുവരിയില്‍ യുനിസെഫ് പുതുവര്‍ഷദിനം ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് പുറത്തുവിടാറുണ്ട്. ‘പുതിയൊരു വര്‍ഷവും ദശാബ്ദവും ആരംഭിക്കുന്ന ദിവസം തന്നെ നമ്മുക്ക് ശേഷവും ഇവിടെ ജീവിക്കാന്‍ പോകുന്ന വരും തലമുറയെക്കുറിച്ച് ചിന്തിക്കാനുള്ള ഏറ്റവും മികച്ച സമയമാണ്.’ യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിയേറ്റ ഫോറെ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ കുഞ്ഞുങ്ങള്‍ നേരിടുന്ന ആരോഗ്യപരമായ വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നു. 2018ല്‍ ജനിച്ച് ഒരു മാസത്തിനുള്ളില്‍ 25 ലക്ഷം കുഞ്ഞുങ്ങളാണ് മരിച്ചത്. ഇതില്‍ മൂന്നിലൊരു ഭാഗവും ജനിച്ച ആദ്യ ദിവസമാണ് മരിച്ചത്.

വളര്‍ച്ചയെത്താതെയുള്ള ജനനം, ജനനസംബന്ധമായയ സങ്കീര്‍ണതകള്‍, അണുബാധ എന്നീ ശ്രമിച്ചാല്‍ തടയാന്‍ സാധിക്കുന്ന കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഉയര്‍ന്ന ശിശുമരണനിരക്കാണ് ഇന്ത്യ ആരോഗ്യപരിപാലന രംഗത്ത് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. 35 ലക്ഷം കുഞ്ഞുങ്ങളാണ് രാജ്യത്ത മാസം തികയാതെ ജനിക്കുന്നതെന്നും യുനിസെഫ് കണക്കുകളില്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here