ഹൈദരാബാദ്: കോവിഡിനു കീഴടങ്ങുന്നതിന് മുമ്പ് മുപ്പത്തിനാലുകാരനായ യുവാവ് സ്വന്തം പിതാവിനയച്ച ശബ്ദ സന്ദേശം വൈറലാകുന്നു. താൻ കടന്നു പോകുന്ന വേദന വെളിപ്പെടുത്തിക്കൊണ്ട് യുവാവ് അച്ഛനയച്ച സന്ദേശം സർക്കാർ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വിമർശനങ്ങളും ഉയർത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് റെക്കോഡ് ചെയ്ത വീഡിയോ ആണിതെന്നാണ് റിപ്പോർട്ട്.
‘എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല.. ഞാൻ യാചിച്ചിട്ട് പോലും കഴിഞ്ഞ മൂന്ന് മണിക്കൂറായി എനിക്ക് ഓക്സിജൻ നൽകിയിട്ടില്ല.. എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല.. എന്‍റെ ഹൃദയം നിലച്ചത് പോലെ തോന്നുകയാണ്..’ എന്നായിരുന്നു അച്ഛനയച്ച വീഡിയോ സന്ദേശത്തിൽ യുവാവ് പറയുന്നത്.. ആശുപത്രി അധികൃതരുടെ അനാസ്ഥ കൂടി വെളിപ്പെടുത്തിക്കൊണ്ടുള്ള ഹൃദയഭേദകമായ ഈ വീഡിയോ ഇതിനോടകം വൈറലാവുകയും വിമർശനം ഉയർത്തുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 24നാണ് യുവാവിനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. രോഗം സ്ഥിരീകരിച്ചതോടെ ചികിത്സ ആരംഭിക്കുകയും ചെയ്തു. എന്നാൽ ജൂൺ 26ന് ഇയാൾ മരണപ്പെട്ടു. ആശുപത്രിയിൽ നിന്നുള്ള ഇയാളുടെ വീഡിയോ സന്ദേശം വിവാദമായതോടെ ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. ‘കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 24നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നു. ഓക്സിജനും തുടർച്ചയായി നല്‍കി വന്നിരുന്നു.. എന്നാൽ ചികിത്സയിലിരിക്കെ ജൂൺ 26ന് ഹൃദയാഘാതം മൂലം അയാൾ മരിച്ചു.. ഇങ്ങനത്തെ കേസുകളിൽ ഇതുപോലെ പലപ്പോഴും സംഭവിക്കാറുണ്ട്’ എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.
അസുഖബാധിതനായ മകന് പത്തോളം സ്വകാര്യ ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചുവെന്നും തുടർന്നാണ് ഹൈദരാബാദ് സർക്കാർ ആശുപത്രിയിൽ എത്തിച്ചതെന്നുമാണ് യുവാവിന്‍റെ പിതാവ് പറയുന്നത്… ഇവിടെ സഹായത്തിനായി മകൻ യാചിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ല. ‘എന്തുകൊണ്ടാണ് എന്‍റെ മകന് ഓക്സിജൻ നിഷേധിക്കപ്പെട്ടത് ? വേറെ ആർക്കെങ്കിലും അത്യാവശ്യം വന്നതുകൊണ്ടാണോ എന്‍റെ മകനിൽ നിന്ന് അതെടുത്ത് മാറ്റിയത്… മകന്‍റെ വീഡിയോ കണ്ട് എന്‍റെ ഹൃദയം തകർന്നു’ യുവാവിന്‍റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ആ ഹൃദയവേദനയോടെ ആ പിതാവ് പറയുന്നു.