ചെന്നൈ: വെള്ളിയാഴ്ച അന്തരിച്ച വിഖ്യാത ഗായകന്‍ SP ബാലസുബ്രഹ്മണ്യത്തിന് നാട് വിട ചൊല്ലി.
അന്തിമ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള SPBയുടെ ഫാം ഹൗസില്‍ നടന്നു. കോവിഡ് പശ്ചാത്തലത്തില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്‌കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
നേരത്തെ പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ നീണ്ടുപോകുകയായിരുന്നു.
ഫാം ഹൗസിലെ സ്ഥലത്തു നിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നത്. സമൂഹത്തിന്‍റെ നാനാതുറകളിലുള്ള ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു.
സംവിധായകരായ ഭാരതിരാജ, അമീര്‍ ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍ തുടങ്ങിയവരും നൂറുകണക്കിന് ആരാധകരും റെഡ് ഹില്‍സില്‍ എത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വസതിയില്‍ നിന്നും SPBബിയുടെ ഭൗതിക ദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്ത്തു നിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. SPB സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ രാജ്യം മാസങ്ങളോളം നടത്തിയ പ്രാർത്ഥനകള്‍ വിഫലമാക്കിയാണ് ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ഇതിഹാസ ഗായകൻ യാത്രയായത്.