ലക്നൗ: ഉത്തർപ്രദേശിലെ ഇടിമിന്നലേറ്റ് 23 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായുണ്ടായ മിന്നൽ അപകടത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായിരിക്കുന്നത്. ഔദ്യോഗിക പ്രസ്താവന പ്രകാരം അഹമ്മദാബാദിലാണ് ഏറ്റവും കൂടുതൽ ജീവഹാനി ഉണ്ടായിരിക്കുന്നത്. എട്ട് പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. മിർസാപുരിൽ ആറും കൗഷമ്പി, ജാൻപുർ എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മിർസാപുരിലും പ്രയാഗ്രാജിലുമാണ് മിന്നലേറ്റ് ആളുകൾക്ക് ഗുരുതരമായി പൊള്ളലേറ്റതെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ആളുകളുടെ മരണത്തിൽ അഗാദ ദുഃഖം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് വിദഗ്ധ മെഡിക്കൽ സേവനം തന്നെ ഉറപ്പാക്കാനും നിർദേശമുണ്ട്.
കഴിഞ്ഞദിവസം വൈകിട്ടോടെയുണ്ടായ ശക്തമായ ഇടിമിന്നലാണ് ഇത്രയും ആളുകളുടെ ജീവനെടുത്തതെന്നാണ് അധികൃതർ പറയുന്നത്. ബീഹാറിലും കഴിഞ്ഞ ദിവസം ഉണ്ടായ ഇടമിന്നലിൽ 23 പേർ മരിച്ചിരുന്നു.