ഭോപ്പാൽ: സാനിറ്റൈസറും വെളളവും ചേർത്ത് മദ്യം നിർമ്മിച്ച് വിറ്റ യുവാവ് അറസ്റ്റിൽ. ഭോപ്പാൽ റെയ്സനിലാണ് ഇന്ദൽ സിംഗ് രാജ്പുത് എന്ന മുപ്പത്തിരണ്ടുകാരൻ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ച നാല് ലിറ്റർ മദ്യവും ഒരു ലിറ്റർ സാനിറ്റൈസറും പിടിച്ചെടുത്തിട്ടുണ്ട്. 72% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറാണ് ഇയാൾ മദ്യം നിർമ്മിക്കാൻ ഉപയോഗിച്ച് വന്നിരുന്നത്.
പട്രോളിംഗിനിടെയാണ് ഒരു യുവാവ് മോട്ടോർ സെക്കിളിൽ അനധികൃത മദ്യം കടത്തുന്നുവെന്ന വിവരം ലഭിച്ചത്. ഇതനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് ഇന്ദൽ സിംഗിനെ കുടുക്കുകയായിരുന്നു. ഇയാളിൽ നിന്നും മഹുഅ എന്ന കായ ഉപയോഗിച്ച് നിർമ്മിച്ച മദ്യവും ഒരു ലിറ്റർ സാനിറ്റൈസറും പിടിച്ചെടുത്തു.ഇതിന് പുറമെ സാനിറ്റൈസർ ഉപയോഗിച്ച് നിർമ്മിച്ച മദ്യവും”. പൊലീസ് ഉദ്യോഗസ്ഥയായ മായാ സിംഗ് അറിയിച്ചു.
5:1 എന്ന അനുപാതത്തിൽ വെള്ളവും സാനിറ്റൈസറും കലർത്തിയാണ് മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. 175 മില്ലി ബോട്ടിലിന് 200 രൂപയായിരുന്നു വില. ഇതാദ്യമായല്ല അനധികൃത മദ്യവിൽപ്പനയുടെ പേരിൽ ഇയാൾ അറസ്റ്റിലാകുന്നതെന്നും പൊലീസ് അറിയിച്ചു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ള മധ്യപ്രദേശിൽ മദ്യവില്‍പ്പന ശാലകൾ അടഞ്ഞു കിടക്കുകയാണ്. പൂട്ടിക്കിടക്കുന്ന ഡിസ്റ്റിലെറികളിൽ സാനിറ്റൈസർ നിർമ്മാണത്തിന് സർക്കാർ അനുമതി കൊടുത്തിട്ടുണ്ട്.