കൊച്ചി: ഹാള്‍ മാര്‍ക്കിങ്ങും രജിസ്ട്രേഷനും പൂര്‍ത്തീകരിക്കാത്തവര്‍ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും ഹാള്‍മാര്‍ക്കിങ്ങും ബി.ഐ.എസ് രജിസ്ട്രേഷനും ഇല്ലാത്തതിന്റെ പേരില്‍ ഒരുമാസത്തേക്ക് വ്യാപാരികള്‍ക്കെതിരെ നടപടി പാടില്ലെന്നും ഹൈകോടതി നിർദേശം. കോവിഡ് പശ്ചാത്തലവും ലോക്ഡൗണും മൂലം ഹാള്‍മാര്‍ക്കിങ് രജിസ്േട്രഷന്‍ നടപടി പൂര്‍ത്തീകരിക്കാനായില്ലെന്നും കൂടുതല്‍ സമയം അനുവദിക്കാന്‍ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് ചില വ്യാപാരികള്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവിറക്കിയത്. പദ്ധതി നടപ്പാക്കാന്‍ മതിയായ സമയം അനുവദിച്ചിട്ടുണ്ടെന്നും ഇനി നീട്ടാനാവില്ലെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി.
രജിസ്ട്രേഷനും ഹാള്‍മാര്‍ക്കിങ്ങുമില്ലെങ്കില്‍ ഒരുലക്ഷം വരെ പിഴയും ഒരു വര്‍ഷം വരെ തടവുമടക്കം ശിക്ഷനടപടികളെടുക്കുന്ന സാഹചര്യമുണ്ടെന്നും സംസ്ഥാനത്ത് ഇതിന് മതിയായ സൗകര്യമില്ലാത്ത സാഹചര്യത്തില്‍ സമയം നീട്ടണമെന്നുമായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാല്‍, കേരളത്തില്‍ 73 അംഗീകൃത ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുണ്ടെന്നും രജിസ്ട്രേഷന് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ സൗകര്യമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.