ന്യൂദല്‍ഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. കോവിഡ് വാക്സിൻ രാജ്യത്ത് വിൽക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നത്. ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം അപേക്ഷ നൽകിയിരിക്കുന്നത്.
95 ശതമാനം വിജയിച്ച വാക്‌സിനായ ഫൈസറിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ബഹ്റൈനും അനുമതി നൽകിയിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് ഫൈസർ വാക്സിന്‍ വികസിപ്പിച്ചത്. അനുമതി നൽകിയെങ്കിൽ കൂടി ഫൈസറിന്റെ വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.
ഇതുവരെ അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്.