ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ സോണിയയെ കാണാനാണ്എത്തുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തുന്ന രാഹുൽ പിറ്റേന്നു ചാലക്കുടിയിൽനിന്നു യാത്ര തുടരും.
അതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടിയന്തരമായി ഡൽഹിയിലേക്കു വിളിപ്പിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ കെ.സി ആലപ്പുഴയിൽ നിന്ന് ഡൽഹിയിലേക്കു പോയി. സംഘടനാപരമായ ആവശ്യങ്ങൾക്കായാണ് വിളിപ്പിച്ചതെന്നാണ് വിവരം. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതൽ ഒപ്പമുള്ള വേണുഗോപാൽ ആദ്യമായാണ് വിട്ടുനിൽക്കുന്നത്. അടുത്ത ദിവസം വീണ്ടും യാത്രയിൽ ചേരും.
അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മത്സരിച്ചാൽ താൻ പിന്മാറുമെന്ന് ശശി തരൂർ എംപി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ വരണമെന്ന പ്രമേയം പാസാക്കുമെന്ന് കെപിസിസി അറിയിച്ചു. ഭാരത് ജോഡോ യാത്ര കേരളം വിട്ടതിനു ശേഷം ഇതിനായി കെപിസിസി യോഗം ചേരും. എന്നാൽ രാഹുൽ കേരളത്തിലുള്ളപ്പോൾ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയെന്ന് ഗ്രൂപ്പുകൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് നടപടി തുടങ്ങും മുൻപ് പ്രമേയം വന്നില്ലെങ്കിൽ അനൗചിത്യമെന്ന് എ ഗ്രൂപ്പ് അറിയിച്ചു.