ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടി. നാലു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ജെയ്ഷെ മുഹമ്മദ് സംഘടനയിൽ പെട്ടവരാണ് കൊല്ലപ്പെട്ടവരിൽ മൂന്ന് തീവ്രവാദികളും.
ഷോപ്പിയാനിലെ ദ്രാച് മേഖലയിൽ ചൊവ്വാഴ്ച വൈകിട്ടോടെ ആരംഭിച്ച ഏറ്റുമുട്ടലിലാണ് ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്നു ഭീകരവാദികൾ കൊല്ലപ്പെട്ടത്. ദ്രാച് മേഖലയിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരവാദികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹനാൻ ബിൻ യാക്കൂബ്, ജംഷീദ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
പുൽവാമയിൽ കഴിഞ്ഞദിവസം സ്പെഷൽ പോലീസ് ഓഫീസർ ജാവേദ് ദർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുള്ളവരാണ് ഹനാനും ജംഷീദുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രണ്ടാമത്തെ ഏറ്റുമുട്ടൽ ഇന്ന് (ബുധനാഴ്ച) രാവിലെ മൂലു മേഖലയിലാണ് നടന്നത്. ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള ഒരു ഭീകരവാദിയാണ് ഇവിടെ കൊല്ലപ്പെട്ടത്.