ലഖ്‌നൗ: ജാമ്യത്തിലിറങ്ങിയ ഉത്തർപ്രദേശിലെ ഹാത്രാസ് കേസിലെ പ്രതി ഗൗരവ് ശർമ തിങ്കളാഴ്ച ഇരയുടെ പിതാവിനെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതിയുടെ കുടുംബവും പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബവും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ പെൺകുട്ടിയുടെ പിതാവിന് നേരെ ശർമ നിരവധി വെടിയുതിർക്കുകയായിരുന്നുവെന്ന് ഹത്രാസ് പോലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
2018-ജൂലൈയിലാണ് കൊല്ലപ്പെട്ടയാളുടെ മകളെ പീഡിപ്പിച്ച കേസിൽ ഗൗരവ് ശർമ്മ അറസ്റ്റിലായത്. അറസ്റ്റിലായ ഇയാൾ ഒരു മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി.
പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ഗൗരവ് ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊല നടന്ന ശേഷം പ്രതികളെല്ലാം ഒളിവിൽ പോയി. ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.