വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ യുജിസി വഴി തുറന്നു. പ്രവേശന നടപടികൾ, ഫീസ്, കോഴ്സ് ഘടന എന്നിവയെല്ലാം സ്ഥാപനങ്ങൾക്കും തീരുമാനിക്കാമെന്നാണു കരടു മാർഗരേഖയിൽ പറയുന്നത്. ഓൺലൈൻ ക്ലാസുകൾ അനുവദിക്കില്ല; നേരിട്ടുള്ള ഓഫ്ലൈൻ ക്ലാസ് തന്നെയാകണം.സംവരണം ഉൾപ്പെടെ ഇന്ത്യൻസ്ഥാപനങ്ങളിൽ നിലവിലുള്ള മാനദണ്ഡങ്ങൾ ബാധകമാകില്ല. ഫീസ്സ്ഥാപനങ്ങൾക്കു നിശ്ചയിക്കാമെങ്കിലും ഇന്ത്യക്കാർക്കു താങ്ങാവുന്ന നിരക്കുമാത്രമേ ഈടാക്കാവൂ എന്നും മാർഗനിർദേശം നൽകും.
ഈ മാസം അവസാനത്തോടെ അന്തിമ മാർഗരേഖ പ്രസിദ്ധീകരിക്കുമെന്നു യുജിസി വ്യക്തമാക്കി. വിദേശ സ്ഥാപനങ്ങൾക്കു സ്വന്തം നിലയിലോ നിലവിൽ രാജ്യത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേർന്നോ ക്യാംപസുകൾ തുറക്കാം. രാജ്യാന്തരതലത്തിൽ മുൻനിരയിലുള്ള സ്ഥാപനങ്ങൾക്കാണ് അനുമതി നൽകുക.
ആദ്യഘട്ടത്തിൽ 10 വർഷത്തേക്കായിരിക്കും അനുമതി. ഒൻപതാം വർഷം ഇതു പുതുക്കാൻ അപേക്ഷ സമർപ്പിക്കണം. രാജ്യത്തിന്റെ താല്പര്യങ്ങൾക്കു ഭംഗം വരുത്തുന്ന കോഴ്സുകളോ പാഠഭാഗങ്ങളോ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നു യുജിസി ചെയർമാൻ എം.ജഗദേഷ് കുമാർ പറഞ്ഞു.സ്ഥാപനങ്ങളുടെ അപേക്ഷ യുജിസിയുടെ വിദഗ്ധ സമിതി പരിശോധിച്ചു 45 ദിവസത്തിനുള്ളിൽ അനുമതി നൽകും. അനുമതി ലഭിച്ചാൽ 2 വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാം. ഇന്ത്യക്കാർക്കും വിദേശികൾക്കും ഉൾപ്പെടെ പ്രവേശനം നൽകാം. വിദേശത്തു സ്ഥാപനം പ്രവർത്തിക്കുന്നതിനു സമാനരീതിയിലാകും ഇവിടെയും പ്രവർത്തിക്കുകയെന്നാണു വിശദീകരണം. അതേസമയം, വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ഉൾപ്പെടെ ഇവർക്കു ബാധകമാകും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88