അഹമ്മദാബാദ്: ആദ്യ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിലെത്തി. ട്രംപിനെയും സംഘത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതുന്ന സ്വീകരണ പരിപാടികളാണ് ട്രംപിനായി ഗുജറാത്തിൽ ഒരുക്കിയിരിക്കുന്നത്. ട്രംപും കുടുംബവും അൽപ്പസമയത്തിനകം സബർമതി ആശ്രമം സന്ദർശിക്കും. അതിനുശേഷം പുനർനിർമ്മിച്ച മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൻ ജനാവലിയെ ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം ട്രംപ് അഭിസംബോധന ചെയ്യും.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും ഇന്ത്യയിലെത്തിയത്. ഭാര്യ മെലാനിയ, മകൾ ഇവാൻക, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ തുടങ്ങി വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പമുണ്ട്. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ഇവർ പുറപ്പെട്ടത്. 11.40ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്കയുടെ എയർഫോഴ്സ് വൺ വിമാനം ഇറങ്ങിയത്.
മോദി തന്റെ സുഹൃത്താണെന്നാണ് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്. മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണെന്നും ഇന്ത്യയിലെ ജനങ്ങളുമായി ഒത്തുചേരാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘വളരെക്കാലം മുമ്പ് തന്നെ തീരുമാനിച്ചുറച്ച ഒരു യാത്രയാണിത്. ഇത് വലിയൊരു ചടങ്ങ് തന്നെയായിരിക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ ചടങ്ങ് തന്നെയായിരിക്കുമെന്നാണ് പ്രധാനമന്ത്രി തന്നെ എന്നോട് പറഞ്ഞത്. വളരെ ആവേശകരമായിരിക്കും ഈ യാത്ര’ എന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ വരവിന് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഹമ്മദാബാദില്‍ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പരിപാടികൾക്ക് ശേഷം പ്രണയകുടീരമായ താജ്മഹലിൽ സന്ദർശനം. പിന്നീട് സംഘം ഡൽഹിയിലേക്ക് പോകും. ഡൽഹിയിൽ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ചർച്ചകൾ നടക്കും. മുപ്പത്താറു മണിക്കൂർ നീളുന്ന സന്ദർശനം ഇന്ത്യാ-അമേരിക്ക ബന്ധത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകൾ. നിരവധി കരാറുകൾ ഒപ്പുവയ്ക്കുമെന്നും സൂചനകളുണ്ട്.